Friday 4 March 2016

ഉമ്മ പട്ടിണി

നിലാവുദിച്ചിരുന്നില്ല, ജനാലയിൽക്കൂടി തണുത്ത കാറ്റ് ഉള്ളിലേയ്ക്ക് വീശിയടിച്ചു. അടുക്കളയിലെ പണികൾ ഒരുവിധം ഒതുങ്ങിയിരുന്നു, കറികൾകൂടി വാങ്ങിവെച്ചതിനു ശേഷമാണ് മുറിയിലേക്ക് വന്നത്. രവി എന്തോ വായിക്കുകയാണ്. അടുത്ത് ചെന്ന് നോക്കിയപ്പോൾ മുഖം മറച്ച് കിടന്നുറങ്ങുന്നതാണ് കണ്ടത്. ഒന്നും പറയുവാൻ തോന്നിയില്ല, ഉറക്കം ഉണർത്തേണ്ടന്നു തോന്നി പതുക്കെ അടുക്കളയിലേക്ക്  തന്നെ മടങ്ങി. രണ്ടുപേർ മാത്രം താമസിക്കുന്ന വീട്ടിൽ പണികൾ ചെയ്ത് സമയം തള്ളിനീക്കുവാൻ കഴിയുകയില്ല.
ഒറ്റപ്പെടലിന്റെ മടുപ്പ് എന്നെ മുച്ചൂടും മൂടിയിരുന്നു. രവിയൊരിക്കലും ഇങ്ങനെയായിരുന്നില്ല, പലപ്പോഴും തന്റേതായ ലോകത്തിലേയ്ക്ക് ഒതുങ്ങിയിരുന്നിനെങ്കിലും ഒരിക്കലും എന്നെ ഇത്രമാത്രം ഒറ്റപെടുത്തിയിരുന്നില്ല. ഇതുവരെ ഇല്ലാത്തവണ്ണം തീർത്തും തനിച്ചാവുന്നത് എനിക്കറിയുവാൻ കഴിയുന്നുണ്ട്. കാര്യകാരണങ്ങൾ ഏതുമില്ലാതെ ഞാനീ ചുവരുകൾക്കുള്ളിൽ ഒറ്റപെടുന്നു. സ്വന്തം ചിന്തകൾക്കുകൂടി അന്യയായെന്നൊരു തോന്നൽ. കോൺക്രീറ്റ് ഭിത്തിയുടെ സംരക്ഷത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരാൾക്കൂട്ടത്തിനിടയിൽ ഒറ്റപെട്ട് പോകാനുള്ള വിഷമം കൊണ്ട് ഞാൻ എന്നെ ഈ മുറികൾക്കുള്ളിൽ തളച്ചിട്ടു. തമ്മിൽ നേരിടേണ്ടി വരുന്ന സന്ദർഭങ്ങളിൽ രവി ഒന്നോ രണ്ടോ വാക്കുകളിൽ സംസാരമൊതുക്കി. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഒരാമ തോടിനുള്ളിലേയ്ക്ക് തല വലിച്ചെടുക്കുന്ന വേഗതയിൽ എന്നിൽ നിന്നും ഒഴിഞ്ഞു മാറി.  ദൂരങ്ങളിൽ നിന്നുവന്നുചേർന്ന്, ഒരുമിച്ച് യാത്ര തുടങ്ങി വീണ്ടും പഴയതിനേക്കാൾ ദൂരത്തേക്കു ഞങ്ങൾ അകന്നു പോയ്ക്കൊണ്ടെയിരുന്നു. കിടക്കയിൽ  രണ്ടു ധ്രുവങ്ങളിൽ അകന്നു മാറി കിടന്നു. രവിയുടെ എകാന്തത തകർക്കാൻ ഞാൻ ശ്രമിച്ചില്ല. ചിലപ്പോൾ  ചിലർക്കൊക്കെ അവരവരുടെ എകാന്തത വിലപ്പെട്ടതാണെന്നു വായിച്ചിട്ടുണ്ട് പണ്ടെവിടെയോ. അവനവന്റെ സത്വബോധവുമായി കലഹിച്ചു പിരിയുമ്പോൾ രവി എന്നിലേയ്ക്ക് തന്നെ മടങ്ങി വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നു പോയി, രവി തന്റെ മൗഢ്യതവിട്ടു പുറത്തു വന്നില്ലെന്ന് മാത്രമല്ല കൂടുതൽ കൂടുതൽ തന്നിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടി. മഴപെയ്ത് തോർന്ന മറ്റൊരു പകലിൽ എന്നിലേയ്ക്ക് തന്നെയവൻ വരുമെന്നോർത്ത് കാത്തിരുന്നു ഞാൻ. എന്റെ ആത്മാവ് രവിയുടെ കൂട്ടിനായ് ദാഹിച്ചുകൊണ്ടിരുന്നു. മുറ്റത്തെ ഇനിയും പൂക്കാത്ത തേന്മാവ് കാറ്റത്ത് ആടിയുലഞ്ഞു. വീട്ടിലെ പൂച്ച എന്തോ അപകടം മണത്തത് പോലെ എന്റെ കാലില മുട്ടിയുരുമ്മി നിന്നു. അവൾ എന്റെ ദേഹത്ത് ചാടി കയറി നഖങ്ങൾ കൊണ്ടെന്റെ നെഞ്ച് കുത്തി കീറിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. ദിവസങ്ങൾ കഴിഞ്ഞു പോകുംതോറും ഞാന്നും രവിയും കൂടുതൽ അകലുകയല്ലാതെ ഒരിഞ്ചു പോലും അടുത്തില്ല. പോകെപ്പോകെ ആത്മാവിന്റെ ആവശ്യങ്ങളെക്കാൾ ശരീരത്തിന്റെ ആവശ്യങ്ങൾ കൂടി വന്നു. ശരീരവും ആത്മാവും ശക്തമായ വാദപ്രതിവാദങ്ങളിൽ എർപ്പെട്ട് കൊണ്ടിരുന്നു. സദാചാരത്തിന്റെ വാൾ തലയ്ക്കു മുകളിൽ തൂങ്ങിയാടി എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു. അലമാരിയിലിരിക്കുന്ന ഒരിക്കലുമുടുക്കാത്ത സാരി പോലെ എന്റെ ആത്മാവും പതിയെ ദ്രവിക്കാൻ തുടങ്ങി. ദിവസങ്ങളിൽ ഞാൻ രാത്രിയാകുവാൻ കാത്തിരുന്നു. പകലിനെ ഇരുട്ട് വിഴുങ്ങുവാനുള്ള ഓരോ കാത്തിരിപ്പും രവി വന്നു കഴിയുമ്പോൾ തിരിച്ച് പകലിലേയ്ക്ക് എത്താനുള്ള വെമ്പലുകളിൽ പെട്ടുലഞ്ഞു. അത്രമേൽ ഒട്ടിച്ചേർന്നിരുന്ന രണ്ടാത്മാക്കൾ തീർത്തും അപരിചിതരായ് കഴിഞ്ഞിരുന്നു. അപരിചിതത്വം ചിരപരിചിതമായിട്ടും അതിന്റെ കാരണമന്വേഷിക്കാൻ ഞാൻ തുനിഞ്ഞില്ല. കാര്യകാരണങ്ങൾ എന്നെ കൂടുതൽ വേദനിപ്പിക്കും എന്നെനിക്കുറപ്പുണ്ടായിരുന്നു.
നാലുച്ചുമരുകൾകുള്ളിൽ നിറഞ്ഞു നിന്ന എന്റെ വീർപ്പുമുട്ടൽ ശരീരത്തിനേയും മനസ്സിനേയും കടന്ന്, ഈ വീടുവിട്ട് പുറത്തേക്ക് ഒഴുകുവാൻ തുടങ്ങി.  വീടിന്റെ വാതിൽ തള്ളി തുറന്ന് ഞാൻ പുറത്തേക്കിറങ്ങി. വഴിയിൽ ആദ്യം കണ്ടത് ഒരു മധ്യവയസ്കനെ ആയിരുന്നു. ഞാൻ അയാളെ നോക്കി ചിരിച്ചു എന്ന് വരുത്താൻ ശ്രമിച്ചെങ്കിലും അയാൾ എന്നെ കണ്ട ഭാവം നടിച്ചില്ല. മുന്നോട്ടു നീങ്ങുവാൻ ചെറുതായി പേടി തോന്നിയെങ്കിലും വീണ്ടും ഞാൻ മുന്നോട്ടു തന്നെ നടന്നു. കുറച്ചു നടന്നപ്പോൾ എതിരേ ഒരു മീൻ വിൽപ്പനക്കാരൻ തന്റെ സൈക്കിളിൽ വന്നു. അയാളുടെ ഹൃദ്യമായ ചിരി കുലീനവും വശ്യതയാർന്നതുമായിരുന്നു. അയാൾ തന്റെ കൂടയിൽ ഉണ്ടായിരുന്ന മത്തിയും കിളിമീനും പിന്നെ മറ്റെന്തൊക്കെയോ മീനുംകളും എനിക്ക് വിലക്കുവാൻ ശ്രമിച്ചു. മീൻ വാങ്ങുന്നതിലുമുപരി പച്ചയായ മനുഷ്യർ എന്നെ ചോരയും നീരുമുള്ള ഒരു സ്ത്രീയെന്നപോൽ കണ്ടത്തിൽ എനിക്ക് സന്തോഷം തോന്നി. ഊരും പേരും അറിയില്ലെങ്കിലും ആ നിമിഷത്തിൽ അയാൾ എനിക്ക് പ്രിയപെട്ടവനായിത്തീർന്നു. വിഷാദം നിറഞ്ഞ എന്റെ ചുമരുകൾക്കുള്ളിലെയ്ക്ക് അയാളെ ഞാൻ സ്വാഗതം ചെയ്തു. രവിയെന്നയാളേയും പേരിട്ടു വിളിച്ചയാൾക്കുമേൽ ഞാനെന്റെ ഭാരമിരക്കി വെച്ചു. ഉമ്മ പട്ടിണിയാൽ മനസ്സും ശരീരവും തളർന്നെനിക്ക് രവി പുതുമണവും ജീവനും അവൻ പകർന്നേകി. മീൻ മണം പടർന്നെന്റെ കാലുകൾ വീട്ടിലെ പൂച്ച നക്കി തുടച്ചു മിനുക്കാൻ പണി പെട്ടു. വൈകിട്ട് എന്റെ രവി വരുന്നതുവരേയും അവിടിരിക്കാൻ അയാളെ ഞാൻ നിർബന്ധിച്ചു. കൂടയിലെ മീൻമണം മുറികളിൽ തങ്ങി നിന്നു. എനിക്കത് തീർത്തും പുതിയതായിരുന്നു. അയാൾ കരയ്ക്കടിഞ്ഞ മീനിനെ പോലെ ശ്വാസം കഴിക്കാൻ നന്നേ ബുദ്ധിമുട്ടി. ഞങ്ങൾക്കിടയിൽ കിടന്നു വിരകുന്ന പൂച്ചയുടെ ചെയ്തികൾ നോക്കിയിരുന്ന് സമയം കഴിഞ്ഞു പോയി. രവി വന്നപ്പോൾ ഞാനെന്റെ പുതിയ രവിയെ പരിചയപ്പെടുത്തി കൊടുത്തു. രവിയും രവിയും കൈ കോർത്ത് പിടിച്ച് മുറിയിലേക്ക് നടന്നു പോയി. സന്ധ്യ മയങ്ങിയപ്പോൾ രവി തന്റെ മീൻ കൂട യുമായി മടങ്ങിപോയി. രവിയുടെ ശരീരം മീൻ ചെതുംമ്പൽ കൊണ്ട് പൊതിഞ്ഞിരുന്നു. ആ മണം ചുറ്റിപറ്റി ഞാനും എന്റെ പൂച്ചയും അയാൾക്ക്‌ ചുറ്റും കറങ്ങി.

No comments:

Post a Comment