Monday 26 January 2015

മരണമൊഴി

എനിക്ക് മരിക്കാൻ തോന്നുന്നുണ്ട്. എങ്ങനെയാണൊന്നു മരിക്കുക ?? ഒന്ന് മരിച്ചാൽ മതിയായിരുന്നു. ഇങ്ങനെ മരിക്കാനായി കൊതിച്ചു തുടങ്ങിയിട്ട് ഇതിപ്പോ നാളെത്രയായി എന്നാ..
പക്ഷെ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം കാര്യം നടക്കില്ലല്ലോ. മരിക്കാൻ ആഗ്രഹം മാത്രം മതിയോ ? ആഗ്രഹിച്ചതു കൊണ്ടുമാത്രം ആരും മരിച്ചതായ്‌ ഞാൻ കേട്ടിട്ടില്ല. ആഗ്രഹത്തോടെ മരിച്ചവരെയും എനിക്കറിയില്ല.
ഇനിപ്പോ മരിക്കാനായി എന്താ ഒരു വഴി ?
ഒന്നില്ലേൽ പോയി ആത്മഹത്യ ചെയ്യാം, അല്ലേൽ വല്ലോ ദെണ്ണോം വന്നു ചാകണം.
ആത്മഹത്യ എന്തുകൊണ്ടും നല്ലൊരു ചോയിസ് ആണ്. പക്ഷെ അപ്പോഴും പ്രശ്നമുണ്ട്, തൂങ്ങിമരിക്കണോ അതോ വിഷമടിച്ചു ചാകണോ എന്ന് മുട്ടൻ കണ്‍ഫ്യൂഷൻ ഉണ്ടാകും. ചാകും എന്നുറപ്പുള്ള വഴിയേ തിരഞ്ഞെടുക്കാൻ പറ്റൂ. തൂങ്ങി മരിക്കാൻ കയറെടുക്കുമ്പോഴാകും ഏതേലും ഊളകൾ വന്നു കതകിൽ മുട്ടുക. ഇനിയിപ്പോൾ കതകിൽ മുട്ടിയില്ല എന്ന് തന്നെ ഇരിക്കട്ടെ, ഞാൻ തൂങ്ങി ഇങ്ങനെ ആടുമ്പോൾ കയറു പൊട്ടുകയോ മറ്റോ ചെയ്താലോ ? ആത്മഹത്യ പാളി എന്ന് മാത്രമല്ല താഴെ വീണ്  നടുവ് ഉളുക്കുകയും ചെയ്യും. ഇതൊന്നും സംഭവിച്ചില്ലെങ്കിൽ കൂടെ തന്നെ മരണവുമായി മല്ലിടുന്ന അവസാനത്തെ നിമിഷങ്ങളിൽ മേൽപ്പറഞ്ഞ ഊളകൾ എന്നെ കാണുകയും മുൻപെങ്ങും തോന്നാത്തവിധം എന്നോട് സ്നേഹം തോന്നുകയും തന്മൂലം വാരിക്കോരി എടുത്തോണ്ട് ആസ്പത്രിയിലെയ്ക് കൊണ്ടുപോകുവാനുമ്മുള്ള സാധ്യത തള്ളിക്കളയാനാവുന്നതല്ല. അതുകൊണ്ട് തൂങ്ങിച്ചാവുക എന്ന പരുപാടി ഞാൻ ഉപേക്ഷിച്ചു.
ഇനിയിപ്പോൾ വിഷം കഴിക്കുക എന്നതാണല്ലോ ആത്മഹത്യ എന്ന ക്ലാസ്സിലെ  അടുത്ത സ്പീഷീസ്. വിഷം കഴിക്കലിനും മേല്പറഞ്ഞ എല്ലാ കാര്യങ്ങളും ബാധകമായതിനാലും എന്റെ മരണം നടക്കും എന്ന് രേഖാമൂലം ഒരുറപ്പും തരാൻകഴിയാത്തതിനാലും  ഞാൻ ആ വഴി ഉപേക്ഷിക്കുകയാണ്. അപ്പോൾ നിങ്ങൾക്ക് ന്യായമായും തോന്നാവുന്ന ഒരു സംശയമാണ് "ഇവൾ എന്തുകൊണ്ട് ട്രെയിനിനു അടവെക്കുന്നില്ല എന്ന്" നിങ്ങൾ കരുതുംപോലെ എനിക്ക് മടിയുള്ളത് കൊണ്ടോ ഞാനൊരു പേടിത്തൊണ്ടി ആയതുകൊണ്ടോ അല്ല, മറിച്ച് സുന്ദരിയും സുമുഖയും സർവ്വോപരി  സൽഗുണ സമ്പന്നയുമായ ഞാനൊക്കെ  "ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കണമെന്ന " പഴംചൊല്ല് ഫോള്ളോ ചെയ്യുന്ന ടീംസ് ആയതുകൊണ്ട് മാത്രമാണത്.
ഇനിയിപ്പോൾ വിധിക്ക് കാര്യം വിട്ടുകൊടുക്കാമെന്നു വെച്ച് വെറുതെ ഇരുന്നാലോ ? വിധിന്നു പറയുന്ന ടീമിന് എന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ! എന്നെ പോലെ തന്നെ അനേക കോടി ജനങ്ങളുടെ മരണ ജനന ജീവിത പ്രശ്നങ്ങൾ നോക്കാൻ വിധിക്കുണ്ടാവില്ലേ ???
വിധിക്ക് തോന്നീം പിടിച്ചും എന്നെ കൊല്ലണംന്നു തോന്നി വരുമ്പോഴേക്കും കൊല്ലങ്ങൾ കഴിഞ്ഞിട്ടുണ്ടാകും.
ഞാൻ വീണ്ടും ശോകമൂകയായ് കണ്‍ഫ്യൂഷനടിച്ച് താടിക്ക് കയ്യും കൊടുത്തിരുന്നു. താൽക്കാലികമായ ഒരാശ്വാസത്തിന് വേണ്ടി ചാകാനുള്ള കൃമികടി മാറ്റിവെച്ച്  സുന്ദരിയും സുമുഖയും സർവോപരി കാൽക്കാശിനു വിലയുള്ളവളുമായ അമ്മിണി പശുവിന്റെ ചാണകം വാരുന്നതിൽ ഞാൻ ശ്രദ്ധ തിരിച്ചു. ചാണകം വാരുക എന്ന് പറഞ്ഞാൽ അത്ര പാടുള്ള പണിയല്ല എങ്കിലും, ചാണകം വാരാൻ കുനിയണം എന്നതിനാലും വാരിയ ശേഷം നെയിൽ പോളിഷ് ഇട്ടു മിനുക്കിയ കയ്യുടെ ശോചനീയാവസ്ഥയും അതിന്റെ മണവും കൂടി കണക്കിലെടുക്കുമ്പോൾ ഈ പണി എനിക്ക് തീരെ ഇഷ്ടമില്ല. 
അമ്മിണി ഒരമ്മയാണ്, കാര്യമായ മുതൽ മുടക്കില്ലാതെ പാല് കിട്ടുന്നതുകൊണ്ട്  അവൾക്ക് തീർച്ചയായും എന്നേലും വിലയുണ്ട് ഇവിടെ. പോരാത്തതിന് മിണ്ടാപ്രാണി എന്നതിന്റെ സിമ്പതി വേറെയും. പുല്ലും വൈക്കോലും മുറയ്ക്ക് കിട്ടും. ഒന്നുറക്കെ അമറിയാൽ കാടിവെള്ളവും. വീട്ടിൽ പുളിശേരി വെക്കുന്നുണ്ടേൽ അവൾ കോളടിച്ചു വെള്ളരിക്കായുടെ തൊലിയിട്ട വെള്ളം. ഓക്കയോ കാലിത്തീറ്റയോ തേങ്ങാ പിണ്ണാക്കോ ഇട്ട സ്പെഷ്യൽ കാടി വെള്ളം  എന്നും വൈകിട്ടും ഉണ്ടാകും. സത്യം പറഞ്ഞാൽ അമ്മിണിയാണ് രാജ്ഞി, കുളിപ്പിക്കാനും എന്തിനേറെ പറയുന്നു വെള്ളം കുടിച്ച പാത്രം പോലും കഴുകാൻ ആളുണ്ടവൾക്ക്. 
സോ കോൾഡ്  രാജ്ഞിയുടെ അപ്പി അക ചാണകം വാരാനും, അത് ചാരവുമായി കൂട്ടികുഴച്ച്  പാവലിനും പടവലത്തിനും ഇട്ടുകൊടുക്കുവാൻ ഓടുന്നതിനുമിടയിൽ ഒരു കുഞ്ഞു വെള്ളികെട്ടന്റെ വാലിൽ ഞാനൊന്നു ചവുട്ടി. ചവുട്ടിയതറിയാതെ മുന്നോട്ട് കാലു പറിച്ച് നടുന്നതിനിടയിൽ അവൻ തന്റെ സർവ്വശക്തിയുമെടുത്ത് എന്റെ കണങ്കാലിനിട്ട് ആഞ്ഞൊരു കൊത്ത്. വിധി കെട്ടില്ലെങ്കിലെന്താ വെള്ളികെട്ടൻ കേട്ടല്ലോ അതുമതി!     

3 comments: